Tuesday, October 27, 2009

സമ്പൂര്‍ണ്ണ സ്വാര്‍ത്ഥത = സന്യാസം




ഭൂമിയിലെ ജീവിതത്തിനുശേഷം വീണ്ടും ജന്മമുണ്ടെന്ന് വിശ്വസിക്കുന്നവര്‍ വളരെയേറെയുണ്ട്. ആ ജന്മത്തിലെ സുഖജീവിതത്തിനായി ഇന്ന് കഷ്ടപ്പെട്ട് ജീവിക്കുന്നവരും കുറച്ചുണ്ട്. കഷ്ടപ്പാടെന്നുവച്ചാല്‍, തിന്നേണ്ടത് തിന്നാതെയും അനുഭവിക്കേണ്ടത് അനുഭവിയ്ക്കാതെയുമൊക്കെയായി ഒരുമാതിരി സന്യാസജീവിതം നയിയ്ക്കല്‍. സ്വന്തം ആത്മാവിന്റെ അടുത്ത ജന്മം സന്തോഷമാക്കാനായിട്ട് പ്രാര്‍ത്ഥനമാത്രമായിക്കഴിയുന്നതല്ലേ ഏറ്റവും വലിയ സ്വാര്‍ത്ഥത ? അത്തരത്തില്‍ ചിന്തിച്ചാല്‍, മറ്റുള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാതെ പ്രാര്‍ത്ഥനേം ജപോം മാത്രമായിക്കഴിയുന്ന സന്യസ്ഥരല്ലേ ഏറ്റവും വലിയ സ്വാര്‍ത്ഥര്‍ ? സമൂഹത്തിന്റെ തുടര്‍ച്ചയ്ക്കാവശ്യമായ കുടുംബജീവിതം ഇല്ലാത്തതിനാല്‍ സന്യസ്ഥരിലെ മിടുക്കരുടെ തലമുറ അന്യംനിന്നുപോകുന്നു എന്ന ദോഷവുമിതിനുണ്ട്. കേരളീയരില്‍ ഏറ്റവും ജ്ഞാനിയായ ആദിശങ്കരാചാര്യരൊക്കെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. ആദിശങ്കരാചാര്യര്‍ ഏക മകനുമായിരുന്നു. പെരുമ്പാവൂര്‍, ആലുവ, അങ്കമാലി, മലയാറ്റൂര്‍ എന്നിവയ്ക്ക് നടുവിലായുള്ള കാലടിയിലെ കൈപ്പിള്ളി നമ്പൂതിരി കുടുംബത്തില്‍ പിറന്ന, ഭാരതത്തിലെ മഹാനായ തത്വജ്ഞാനിക്ക് , സുകുമാര്‍ അഴീക്കോടിന്റെ സ്ഥാനം പോലും കേരളത്തിലെ പൊതുസമൂഹത്തിലില്ലാത്തത്, ബഹുമാനിക്കേണ്ടവരെ ബഹുമാനിയ്ക്കാത്ത കേരളീയരുടെ വികലരീതിമൂലമാകാം; ശ്രീനാരായണഗുരുവിനെപ്പോലെ പ്രതിമ സ്ഥാപിയ്കാനൊക്കെ സ്വസമുദായക്കാര്‍ തുനിയാത്തതിനാലുമാകാം. സന്യാസജീവിതത്തിനും ഭക്തിപൂര്‍വ്വജീവിതത്തിനുമൊക്കെ വിഭിന്ന രീതികളുമുണ്ട്. ചിലരുടെ ഭക്തിയുടെ രീതികണ്ടാല്‍ തോന്നുക, ദൈവം സ്രുഷ്ടിച്ച മനുഷ്യര്‍ ദൈവത്തെത്തന്നെ എപ്പോഴും ഓര്‍ത്തും സ്തുതിച്ചും കഴിയണമെന്ന് വിചാരിക്കുന്നത്ര പൊങ്ങച്ചക്കാരനും ഇടുങ്ങിയ മനസ്സുകാരനുമാണ് ദൈവമെന്നാണ്.ഏതായാലും സര്‍വ്വത്രസമ്പൂര്‍ണ്ണമായി ഒന്നുംതന്നെ ദൈവംതമ്പുരാന്‍ സ്രുഷ്ടിച്ചിട്ടില്ല. ഇനിയെങ്ങാനും ലോകത്തിലെ എല്ലാവരും പൂര്‍ണ്ണസന്യാസികളായാല്‍, ആ ഒരു തലമുറകൊണ്ട് ഭൂമിയിലെ മനുഷ്യന്റെ കുറ്റിയറ്റുപോകുമല്ലോ.അതിനെതിരെ ചെകുത്താനുമായി ദൈവം ഒരു അടവുനയം ഉണ്ടാക്കിയിട്ടുണ്ടാകണം. ദൈവമാരാ മോന്‍.

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

No comments:

Post a Comment