Monday, April 27, 2009

അവനവൻ ഹത്യ

കേരളത്തിലെ ഉയർന്ന നിരക്കുകളിലൊന്ന് ആത്മഹത്യയുടേതാണ്‌. കേരളത്തേക്കാൾ ജീവിതനിലവാരം മോശവും കഷ്ടപ്പാടേറിയതുമായ സംസ്ഥാനങ്ങളിൽപ്പോലും ആത്മഹത്യകൾ കുറവാണ്‌. അവനവന്റെ അവസ്ഥ മോശമാണെന്ന് ചിന്തിച്ചറിയാനുള്ള ബോധം നമുക്ക്‌ കൂടിയതുകൊണ്ടാണോ ഇതിങ്ങനെ? അതോ മനുഷ്യനേ ആത്മഹത്യ ചെയ്യൂ; മൃഗങ്ങൾ ആത്മഹത്യ ചെയ്യില്ല എന്നതിനാലാണോ? തീർച്ചയായും ഇതൊരു പ്രധാനപ്പെട്ട കാരണമാണ്‌. ചിന്താശീലമില്ലാത്തതും സംസാരിക്കാൻ കഴിവുള്ളതുമായ മൃഗങ്ങൾ മാത്രമാണ്‌ കേരളത്തിലെപ്പോലും മിക്ക മനുഷ്യരൂപികളുംതന്നെ. ബഹുമാന്യനായ സിബിമാത്യുവിന്റെ ഡോക്ടറേറ്റ്പ്രബന്ധത്തിന്റെ വിഷയം, കേരളത്തിലെ ആത്മഹത്യയുടെ കാരണങ്ങളായിരുന്നു. അദ്ദേഹം മനസ്സിലാക്കിയത്‌, പത്താം ക്ലാസ്സുവരെ മാത്രം വിദ്യാഭ്യാസമുള്ളവരാണ്‌ ആത്മഹത്യയിൽ മുമ്പർ എന്നാണ്‌. എന്നാൽ വിദ്യാഭ്യാസം കുറഞ്ഞവരിൽത്തന്നേയും, മുസ്ലിം സമുദായത്തിലാണ്‌ ഏറ്റവും കുറവ്‌ ആത്മഹത്യയുമത്രേ. അവരുടെ, സ്വസമുദായക്കരോടുള്ള സഹായമന:സ്ഥിതിയും കൂട്ടത്തിൽക്കുത്തായ്മയുമാകാം ഇതിനുള്ള പ്രധാന കാരണങ്ങൾ. വിപരീതാവസ്ഥ ആകുമ്പോൾ കേൾക്കാനിടയുള്ള കുത്തുവാക്കുകൾ ഓർത്താവാം മിക്കവരും ആത്മഹത്യക്ക്‌ തുനിയുന്നതെന്ന് തോന്നുന്നു. ശാരീരിക വിഷമതമൂലമല്ല മിക്ക ആത്മഹത്യയുമെന്നത്‌ ചേർത്ത്‌ ആലോചിച്ചാലും, ആത്മഹത്യയേറിയ തെക്കൻ കേരളത്തിന്റെ പൊതുസ്വഭാവം വച്ചുനോക്കിയാലും, ആത്മാഹുതി ചെയ്യുന്നത്‌, മറ്റുള്ളവരുടെ കുത്തുവാക്ക്‌ കേട്ടിട്ടോ കേൾക്കുമെന്ന് കരുതീട്ടോ ആവാം. അതിനാൽ കുത്തുവാക്ക്‌ പറച്ചിൽ ഒരു സമൂഹദ്രോഹമായി കാണണം, ഒഴിവാക്കണം. മലയാളത്തിലെ ടെലിവിഷൻസീരിയലുകൾ, കുത്തുവാക്കുപറച്ചിലിന്റെ കുത്തകവിതരണക്കാരായിരിക്കുകയാണ്‌. ഇത്‌ നിരുത്സാഹപ്പെടുത്തണം. മദ്യപാനം സമൂഹത്തെയാകെ ബാധിക്കുന്നതുപോലാണ്‌ കുത്തുവാക്കുപറച്ചിലും ബാധിക്കുന്നത്‌.


Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ

No comments:

Post a Comment